Friday, December 24, 2010

അയാള്‍ വിളിച്ചാലോ ?/സാബുഷണ്‍മുഖം

പ്രിയപ്പെട്ട ഒരാളുടെ മരണം നമ്മുടെ ജീവിതത്തെ ഭൂമിയില്‍ നിന്നും ഒരു ഞൊടിയിട തുടച്ചു മാറ്റുമോ ?നമ്മള്‍ ആര്‍ക്കും പൂരിപ്പ്ക്കാനാവാത്ത ഒരു ബ്ളാങ്ക് ലൈന്‍ ആയിത്തീരുമോ ?ഭൂമിയില്‍ ജീവിച്ചിരിക്കുന്നവരുടെ മുഴുവന്‍ ഉറക്കവും തട്ടിയെടുത്ത് ഒരാള്‍ സുഖമായി ഉറങ്ങുന്ന ഉറക്കമാണോ മരണം ? മരണത്തെ കാട്ടിത്തരുന്ന കണ്ണാടി മരിച്ചയാളല്ല.മരണവീടും അതിജീവിക്കുന്നവരുമാണ് .

എനിക്ക് പ്രിയപ്പെട്ട ഒരാള്‍ ഇക്കഴിഞ്ഞ 18)ഠ തീയതി രാത്രി 9.30-ന്‍ ഈ ലോകം വിട്ടു പോയി.സംസാരിച്ചുകൊണ്ടുനില്‍ക്കെ നീങ്ങി തുടങ്ങുന്ന തീവണ്ടിയില്‍ പെട്ടെന്നു കയറി യാത്ര പറയുന്ന ഒരാളെ പോലെ.ആ വണ്ടി പോകുന്ന പാളങ്ങള്‍ ഏതൊക്കെയാണ് ?ചെന്നു ചെരുന്നതെവിടെയാണ്? പ്ളാറ്റ്ഫോമില്‍ പ്രധിവിധികളില്ലാതെ ഞാന്‍ ഒറ്റക്കാവുന്നു.

മേതില്‍ രാധാകൃഷ്ണന്റെ കവിതകള്‍ ഇഷ്ടപ്പെട്ടിരുന്ന ഒരാള്‍.ത്യാഗരാജ ഭാഗവതരെയും പി.യു.ചിന്നപ്പയെയും ടി. ആര്‍.മഹാലിങ്ങത്തെയും കാരക്കുരിശി അരുണാച്ചലത്തെയും പറ്റി പറഞ്ഞു കൊണ്ടിരുന്ന ഒരാള്‍.നാഗസ്വരക്കചേരികളില്‍ ഉന്മാദം കൊണ്ടവന്‍.സംഗീതം പഠികുകയും സംഗീതത്തെ ഉപാസിക്കുകയും ചെയ്ത മനുഷ്യന്‍. ഗായകനായ ബ്രഹ്മാനന്ദന്റെ പഴയ സുഹൃത്തുക്കളിലൊരാള്‍്‍ .മുറിനിറയെ ഗ്രാമഫോണ്‍ രെകാ്‍ഡുകള്‍ സൂക്ഷിച്ചവന്‍. ഏറ്റവും പുതിയ പുസ്തകങ്ങള്‍ തേടി പുസ്തകശാലകള്‍ തോറും അലഞ്ഞവന്‍.സാഹിത്യത്തില്‍ ഒതുതീര്പുകള്‍ പാടില്ലെന്ന് നിരന്തരം ഓര്‍മ്മിപ്പിച്ചിരുന്ന ഒരാള്‍.ഈയിടെ ഞാനയാളെ കരുണാകരന്റെ കുറെയേറെ കവിതകള്‍ വായിച്ചു കേള്‍പ്പിച്ചിരുന്നു.എന്തുകൊണ്ട് ആ കവിതകള്‍ മലയാളത്തിന്റെ കാവ്യച്ചര്ച്ചകളില്‍ കടന്നു വരുന്നില്ലെന്ന് ഖേദിച്ചവന്‍ .

അയാള്‍ പ്രശസ്തനായിരുന്നില്ല,സമ്പന്നനും.പ്രശസ്തിയും സാമര്ത്യവുമല്ല പ്രതിഭയുടെ മാനദണ്ടമെന്നു മനസ്സിലാക്കി തന്ന ഒരുവന്‍.സമര്‍ത്ഥന്മാര്‍ വിജയിക്കുന്ന ലോകത്ത് ഒട്ടും സാമര്ത്യമില്ലാതെ ജീവിച്ച ഒരാള്‍.

അയാള്‍ പോയി.

ഞാനെന്റെ മൊബൈല്‍ ഓഫ് ചെയ്തു. മൌസ്സില്‍ തൊട്ടില്ല .ലാപ്ടോപ്പില്‍ പെട്ടില്ല.ഒറ്റക്കിരുന്നു. .അവസാന ശ്വാസം വരെ കീഴടങ്ങാതിരുന്നവനെ തിരിച്ചു വായിച്ചു.അയാള്‍ പ്രസരിപ്പിച്ച ഊര്‍ജ്ജം തിരിച്ചുപിടിച്ചു . അയാളുടെ പ്രസക്തി കൂടുതല്‍ തിരിച്ചറിഞ്ഞു .ആ ഏകാന്തതയിലേക്ക് അയാള്‍ ഒരിക്കല്‍ കൂടിയെത്തി .അതിരുകളില്ലാത്ത മേശക്കിരുപുറം ഞങ്ങള്‍ വീണ്ടുമിരുന്നു.വരിഞ്ഞു കെട്ടിയിട്ട കണ്ണുനീരിന്റെ അക്രമാസക്തമായ കടലുകളെ ഞാനെന്റെ ഹൃദയം പൊട്ടിച്ച് ചില്ലുഗ്ളാസ്സുകളില്‍ പകര്‍ന്നു.പഴയപോലെ ചിയേഴ്സ് പറഞ്ഞു.പൊട്ടിച്ചിരിച്ചു .

എനിക്കിപ്പോള്‍

മൊബൈല്‍ ഓണ്‍ ചെയ്യാതെ വയ്യ.

അയാള്‍ വിളിച്ചാലോ ?

ഫെയ്സ് ബുക്ക്-ഹാരിസ്‌ എടവണ്ണ

മടുപ്പിന്റെയുടുപ്പു തുന്നുന്നുണ്ടോരോ

സൌഹ്രുദങ്ങളും

പ്രണയത്തിലേക്കു തെന്നിവീഴുന്നുണ്ട്

ചിലത്

അമ്മയായി കാണാമോയെന്നൊരമ്മ

കൌമാരത്തിനോട്

മരണത്തിനു ജന്മദിനത്തിനും

ദുരന്തത്തിനും

ഒരേ ലൈക്ക്…..

കവിതകളുപേക്ഷിച്ചു പോവുന്നു

ചിലർ

വായിക്കപ്പെടാത്തതു

സംസ്ക്കരിക്കാനാവാത്ത

മാലിന്യം പോലെ………

വാക്കേ ഇങ്ങിനെ ചീഞ്ഞു നാറുന്നതെന്തിനെന്നു

ചിത്രങ്ങൾ കളിയാക്കുന്നു

മിണ്ടാതിരിക്കുന്ന മുഖങ്ങളേ

ജീവനുണ്ടോന്നറിയാൻ

മറ്റു വഴിയില്ല

കുഴിമാടത്തിൽ കിടന്നു മണ്ണായാലും

പ്രൊഫൈലിലിങ്ങനെ ചിരിച്ചിരുന്നു

പറ്റിച്ചേയെന്നു പറഞ്ഞോ…..

കാഫ്ക - ഫെലിസിന്(വിവര്‍ത്തനം രവികുമാര്‍ വാസുദേവന്‍)

പ്രിയപ്പെട്ട ഫ്രൗളിൻ ഫെലിസ്,

ഇതു കേൾക്കൂ പ്രിയപ്പെട്ട ഫെലിസ്, രാത്രിയുടെ നിശ്ശബ്ദതയിലാണ്‌ എന്റെ വാക്കുകൾ വ്യക്തമാവുന്നതെന്നെനിക്കു തോന്നുന്നു. ഇന്നുച്ചയ്ക്കെഴുതിയ കത്ത് കത്താണെന്ന കാര്യം മറന്നേക്കൂ; ഒരു മുന്നറിയിപ്പായി നമുക്കതോർമ്മയിൽ വയ്ക്കാം. എന്നു പറഞ്ഞാൽ ശുഭസൂചകമായ ഒരു മുന്നറിയിപ്പ്. ആ കത്തെഴുതിക്കഴിഞ്ഞതിനു ശേഷമുള്ള ഉൾക്കിടിലം ഒരുകാലത്തും എന്റെ ഓമ്മയിൽ നിന്നു മായില്ല, അതെഴുതുമ്പോൾത്തന്നെ പരിതാപകരമായിരുന്നു എന്റെ അവസ്ഥയെങ്കില്ക്കൂടി. സ്വന്തമായിട്ടൊന്നും എഴുതിയില്ലെങ്കിൽ അങ്ങനെയായിപ്പോവുകയാണു ഞാൻ (അതുമാത്രമല്ല കാരണമെന്നു കൂടി പറയട്ടെ). ഞാൻ എനിക്കു വേണ്ടി മാത്രമായി, എന്നെക്കുറിച്ചുദാസീനരോ, എന്റെ പരിചയക്കാരോ, അതുമല്ലെങ്കിൽ എന്റെ സാന്നിദ്ധ്യത്തിലുള്ളവർക്കോ വേണ്ടി മാത്രമായി ജീവിക്കുന്നിടത്തോളം കാലം, സ്വന്തം ഉദാസീനതയും പരിചയവും അല്ലെങ്കിൽ തങ്ങളുടെ പ്രബലവും ജീവസ്സുറ്റതുമായ സാന്നിദ്ധ്യവും കൊണ്ട് എന്റെ കുറവുകൾ അവർ നികത്തുന്നിടത്തോളം കാലം ഞാനതിനെക്കുറിച്ച് അത്രയ്ക്കങ്ങു ബോധവാനാവുന്നില്ല. പക്ഷേ ആരോടെങ്കിലും ഒന്നടുക്കാൻ ഞാൻ ശ്രമിക്കുമ്പോൾ, ആ ഒരുദ്യമത്തിലേക്ക് ഞാനെന്നെ സമർപ്പിക്കുമ്പോൾ ദുരിതം എനിക്കുറപ്പായിക്കഴിഞ്ഞു. അപ്പോൾ ഞാൻ ഒന്നുമല്ലാതാവുന്നു; ഒന്നുമില്ലായ്മ കൊണ്ട് ഞാനെന്തു ചെയ്യാൻ? കാലത്ത് നിങ്ങളുടെ കത്തു വന്നത് ( ഉച്ചയായപ്പോഴേക്കും അതു മാറിയിരിക്കുന്നു) വേണ്ട സമയത്തു തന്നെയാണെന്നു സമ്മതിക്കട്ടെ; ആ വാക്കുകൾ തന്നെയാണ്‌ എനിക്കു വേണ്ടിയിരുന്നത്.

പക്ഷേ ഞാൻ പൂർവ്വസ്ഥിതിയിലേക്കെത്തിയിട്ടില്ലെന്ന് ഇപ്പോഴെനിക്കു ബോധ്യമാവുന്നു; എന്റെ എഴുത്തിന്‌ മതിയായ ലാഘവം വന്നിട്ടില്ല; ഈ കത്തു കൂടി നിങ്ങളുടെ നീരസം അർഹിക്കുന്നതു തന്നെ. നമുക്ക് ഉറക്കത്തെ അഭയം പ്രാപിക്കാം, ദൈവങ്ങളെയും.

വിട! ഞാനർഹിക്കുന്നതിലുമധികം കാരുണ്യം എനിക്കാവശ്യമുണ്ട്.

സ്വന്തം ഫ്രാൻസ്.കെ.

Monday, December 13, 2010

നരകത്തെക്കുറിച്ച് ഒരു റിപ്പോര്‍ട്ട്‌

നരകത്തിന്റെ നിലം മോസയ്ക് ആണ്;മേല്‍ക്കൂര കോണ്‍ക്രീറ്റ്‌ .അതിനു ഒരു വിരുന്നു മുറി ഉണ്ട്.ഒരു തീന്മുറി ,രണ്ടു കിടപ്പ് മുറി,ഒരു പഠന മുറി,അടുക്കള ,രണ്ടു കുളിമുറികള്‍..

നരകത്തിന്റെ ഭാരനാഥിപന്‍ ഒരു പുരുഷനാണ്.ജനാധിപത്യം അവിടെ എത്തിയിട്ടില്ല.പുരുഷന് കീഴില്‍ ഒരു സ്ത്രീയുണ്ട്;ഇരുവരുടെയും കീഴിലാണ് കുട്ടികള്‍-മുറയനുസരിച്ചു തന്നെ രണ്ട്.

കുട്ടികളുടെ മുറി നിറയെ മര്‍ദനോപകാരങ്ങള്‍ ആണ്;പാഠ പുസ്തകങ്ങള്‍,ഗൈഡുകള്‍,ഭൂപടം എന്നാ രാവണന്‍ കോട്ട,ഇന്‍സ്ട്രുമെന്റ് ബോക്സ്‌ എന്ന ഭീകര യന്ത്രം.ഇവ ഉപയോഗിച്ചാണ് പുരുഷനും സ്ത്രീയും കുട്ടികളെ ഏറെയും ഉപദ്രവിക്കുക.നരക ശിക്ഷാ നിയമത്തില്‍ തേഡ് ഡിഗ്രിയും അനുവദനീയമാകയാല്‍ സ്കെയില്‍ ,റൂള്‍ തടി,കോംപസ്‌,വ്യാകരണം,ലോകമെടുത്തു അമ്മാനമാടാന്‍ കൊതിച്ച പരുക്കനായ ഉള്ളം കൈ എനിവയും ഉപയോഗിക്കാറില്ലെന്നില്ല.

പരീക്ഷാ കാലത്ത് ആ മുറിയില്‍ നിന്നും പുക പൊങ്ങുന്നത് കാണാം; സ്ത്രീ പുരുഷന്മാരും കുട്ടികളും ഉറക്കം വരാതെ കിടന്നുരുളുന്നതും.

പുരുഷന് കൃത്യ സമയത്ത് തീറ്റ നല്‍കേണ്ടത സ്ത്രീയുടെ ചുമതലയാണ്.നേരം തെറ്റുകയോ രുചി കുറയുകയോ ചെയ്‌താല്‍ അത് നഖവും ദംഷ്ട്രയും പുറത്തു കാട്ടി അലറാന്‍ തുടങ്ങും.

പേരില്ലാത്ത ഒരു ഊമയും ഉണ്ട് നരകത്തില്‍.അടിച്ചു തുടക്കുകയും വിഴുപ്പലക്കുകയും ചെയ്യുന്ന ആ യന്ത്രത്തെ നാലെന്നത്തിനും ഇഷ്ടമുള്ളതൊക്കെ ചെയ്യാം.പിന്നെയുള്ളത് ഇവരെയെല്ലാം ഭയന്നു ജീവിക്കുന്ന ഉറുമ്പ്, ഈച്ച,വിളക്ക് പ്രാണി,പാറ്റ,എട്ടുകാലി,ഗൌളി,എലി തുടങ്ങിയ എളിയ ജനങ്ങളാണ്.ഈ പ്രജകള്‍ക്കും പുരുഷന്‍ നാഥന്‍ തന്നെ.

രാത്രി പതിനൊന്നു കഴിഞ്ഞാല്‍ നരകത്തിലെ വിളക്കുകള്‍ അണയും.അപ്പോഴാണ്‌ അവിടം ജനനിബിടം ആവുക.മാര്‍ക്ക് കുറഞ്ഞതിനാല്‍ ആത്മഹത്ത്യ ചെയ്യേണ്ടി വന്ന കുട്ടികള്‍,സ്റ്റൌ പോട്ടിതെരിച്ചും ചോറില്‍ മുടി കണ്ടതിനു ചവിട്ടേറ്റും മരിച്ച സ്ത്രീകള്‍,മരുമക്കളുടെ ശാപമേറ്റു ചത്ത അമ്മായി അമ്മമാര്‍,മക്കളുപെക്ഷിച്ചു തെരുവില്‍ അഴുകിതീര്‍ന്ന അച്ഛനമ്മമാര്‍,സ്വത്ത് തര്‍കത്തില്‍ പരസ്പരം കുത്തികൊന്ന സഹോദരര്‍,അതിര്‍ത്തി യുദ്ധം മൂത്ത് ഭ്രാന്തെടുത്തു തീര്‍ന്നുപോയ കാരണവന്മാര്‍-ഇവരൊക്കെ പലതരം ശബ്ദങ്ങളുണ്ടാക്കി നരകത്തില്‍ അലയാന്‍ തുടങ്ങും.

പുരുഷന്റെയും സ്ത്രീയുടെയും കിടപ്പുമുറിയില്‍ നിന്നും കേള്‍ക്കും ചില ശബ്ദങ്ങള്‍.സംശയിക്കണ്ട, അത് പ്രണയമല്ല;മടുപ്പിന്റെ നെടുവീര്‍പ്പിലെയ്ക്കുള്ള ആയാസകരമായ ഒരു സവാരി മാത്രമാണത്‌;അഥവാ നിദ്രാ രാഹിത്യത്തിനു ഒരു വ്യായാമ ചികിത്സ .

ദൈവം ചിലപ്പോള്‍ നരകം സന്ദര്‍ശിക്കാറില്ലെന്നില്ല.പുരുഷനില്ലാത്തപ്പോള്‍ പുരുഷ രൂപത്തിലും സ്ത്രീ ഇല്ലാത്തപ്പോള്‍ സ്ത്രീ രൂപത്തിലും പ്രണയം എന്നൊന്ന് സാധ്യമാണെന്ന ഓരോര്മയോ കിനാവോ പോലെ ദൈവം നരകത്തില്‍ ഒന്ന് മിന്നി മറയാറുണ്ട്.

(സച്ചിദാനന്തന്‍)