Saturday, November 27, 2010
ലയം
നേരിടാനാവാതെയാണ്
ഞാന്‍ കാപ്പിക്കപ്പിനു
മുന്നിലെ അപരിചിതനോട്
സൗഹൃദം നടിച്ചത്.
നിന്‍റെ വിരല്‍ത്തുമ്പിലെ
ഊഷ്മളത എന്നില്‍
വര്‍ണ്ണങ്ങള്‍ നിറച്ചപ്പോഴാണ്
ഞാന്‍ ഇടവഴിയിലെ
നിഴലിലേക്ക് മാഞ്ഞുപോയത്.
നിന്‍റെ അധരങ്ങളിലെ നനവ്
ഹൃദയത്തിന്‍റെ ആഴത്തിലേക്ക്
പടര്‍ന്നപ്പോഴാണ്
ഞാനൊരു നെയ്യാമ്പലായി
നീല ജലാശയത്തില്‍
മിഴി തുറന്നത്.
നിന്‍റെ സ്വരത്തിലെ ആര്‍ദ്രത
മേനിയെ തലോടിയപ്പോഴാണ്
ഞാന്‍ നിലാവിന്‍റെ
ഒരലയായി ഭൂമിയില്‍
അലിഞ്ഞു ചേര്‍ന്നത്
കവിത എഴുതിയത്:- മേരി ലില്ലി
ജനിമൃതിയുടെ തീരങ്ങള്‍-മേരി ലില്ലി
ഇടവഴിയില്‍ നിറയെ
വീണുകിടന്ന വയലറ്റ്
പൂവിന്‍റെ പേര്
നിന്നോട് ചോദിക്കണം
എന്നോര്‍ത്തിരുന്നു.
അക്കരെയ്ക്ക് പോകാന്‍
തിടുക്കപ്പെട്ട തോണിക്കാരന്റെ
കൊതുമ്പു വള്ളത്തില്‍
നീ പൊടുന്നനെ കയറിയതിന്റെ
അങ്കലാപ്പില്‍
ഞാനത് മറന്നു പോയി.
കാറ്റു ചേക്കേറാത്ത
വാടക വീട്ടിലെത്തിയപ്പോഴാണ്
ഞെട്ടറ്റ പൂക്കളും
നിന്റെ മുഖവും വീണ്ടും
തെളിഞ്ഞു വന്നത്.
വയലറ്റ് പൂക്കള്‍
മൃത്യുവിന്റെ ഉടയാടയാണെന്ന്
മുമ്പൊരു ഹേമന്ത സന്ധ്യയില്‍
നീ പറഞ്ഞിരുന്നത്
ഇപ്പോഴെനിക്ക്
ഓര്മ്മ വരുന്നുണ്ട്.
ഒരിക്കലും നാം തമ്മില്‍
കാണുകയില്ല.
ജനിമൃതിയുടെ
അക്കരെയും ഇക്കരെയും
ആണല്ലോ നാമിനി
പഴയത് പോലെ
ഒരു കണ്ണ് പൊത്തിക്കളി.
Friday, November 26, 2010
ചാക്കോയും മരണവും...(സാബു ജോസഫ്)
ഞാന്‍ മരിച്ചു !!
ഈ ഞാനെന്നു വച്ചാല്‍ ഒരു പേരൊക്കേ വേണ്ടേ ?
x or y ?
ഏയ്; അതു ശരിയാകില്ല...ശരിയായ പേരില്‍ തനൈ അറിയട്ടെ.
ചാക്കോ - പുത്തന്‍പുരക്കല്‍ ചാക്കോ- അങ്ങനെ ചാക്കോ എന്ന (വയസ്സ് 32, അഞ്ച് ഏക്കര്‍ സ്ഥലം, ഒരു ഭാര്യ (?) രണ്ട് മക്കള്‍ എന്നിവ സ്വന്തക്കാരനായുള്ള) ഈ ഞാന്‍ മരിച്ചു.
മരണം രാവിലെ 7.35-നായിരുന്നു. പ്രഭാതത്തിലെ ദില്ലി വാര്‍ത്തകള്‍ക്ക് ശേഷം. അതുവരെ മരണത്തെ ഞാന്‍ തടഞ്ഞുനിര്‍ത്തി. ഒരു ദിവസത്തെ വാര്‍ത്തകളറിയാതെ എങ്ങനെ ചാകും ? ചത്തുകഴിഞ്ഞാലും ഒരു മന:സമാധാനം ഒക്കെ വേണ്ടേ.....?
അല്ലെങ്കില്‍ അമേരിക്ക ഇറാക്കില്‍ എത്ര ബോംബ് പൊട്ടിച്ചു, അച്ചുമാമനോ അതോ പിണറായിയോ അങ്കം ജയിച്ചത്, സച്ചിന്‍ തന്റെ 50th സെഞ്ചുറി അടിച്ചോ.....? ഇങ്ങനെ പോകും പെട്ടിയില്‍ കിടന്നുള്ള എന്റെ ചിന്തകള്‍..... അതുകൊണ്ടാണ് മരണത്തെ 7.35 വരെ തടഞ്ഞുനിര്‍ത്തിയത്.
9 മണിയുടെ ദൂരദര്‍ശന്‍ ന്യൂസ് കൂടി കാണണമെന്നുണ്ടായിരുന്നു; അതിച്ചിരി കടന്ന ആശയായതുകൊണ്ട് അങ്ങ് ഒഴിവാക്കി.......
ആദ്യം അറിഞ്ഞത് എന്റെ ഭാര്യ ആണ്. നെറ്റിചുളിക്കേണ്ടാ...., ഞാന്‍ താലി കെട്ടിയ, ഇന്നു മുതല്‍ മരണം വരെ എന്ന് വിശുദ്ധ ബൈബിള്‍ മുബാകെ സത്യം ചെയ്ത്, കൈ പിടിച്ച് ഞാന്‍ കൂട്ടികൊണ്ട് വന്ന എന്റെ സ്വന്തം ഭാര്യ തന്നെ.
ദിനചര്യുടെ ആദ്യപടിയെന്നവണ്ണം തന്റെ കണവന് കട്ടന്‍ കാപ്പിയുമായി വന്നതാണ് കണവി. പതിവിന് വിപരീതമായി ആബറന്നോന്‍ കണ്ണു രണ്ടും തുറിച്ച്, വാ അടച്ച് കിടക്കുന്നു. എന്നും കണികാണുന്നത് ഈത്ത ഒലിച്ച പാടുകളോടെ പൊളിച്ച വായുമായി കിടക്കുന്ന കണവനെയാണ്.
ക്ഷണം വാര്‍ത്ത നാട്ടുകാര്‍ അറിഞ്ഞു. കാരണം പെബറന്നോത്തിയുടെ പെരുബറ പോലുള്ള നെഞ്ചത്തടി ശബ്ദം പറബില്‍ ഭൂമികുലുക്കം എന്ന് വിചാരിച്ച് നാട്ടുകാര്‍ ഓടികൂടി....കേട്ടവര്‍ കേട്ടവര്‍ മൂക്കത്ത് വിരല്‍ വച്ചു.
'എന്തു നല്ല ചെറുപ്പക്കാരനായിരുന്നു!!! ഇതാ പറയുന്നത് ദൈവത്തിന് കണ്ണ് കാണില്ല എന്നു് '.
ഇനി ഒരു പത്തു ഓണം കൂടി ഉണ്ണാന്‍ തയ്യാറായി കുഴിയിലേക്കു് കാലും നീട്ടിയിരിക്കുന്ന അമ്മായിയമ്മമാരെ നോക്കി മരുമക്കള്‍ പറഞ്ഞു.
പള്ളിയില്‍ ഒറ്റയും പെട്ടയും മണി അടിച്ചു...ആളുകള്‍ ഓടിക്കൂടി...അവരോടായി വികാരിയച്ചന്‍ പറഞ്ഞു;
"പുത്തന്‍പുരക്കല്‍ ചാക്കോ, കര്‍ത്താവില്‍ വിലയം പ്രാപിച്ചിരിക്കുന്ന വിവരം വ്യസന സമേതം അറിയിക്കുന്നു".
എന്റെ മരണവാര്‍ത്തയറിഞ്ഞ് കുറച്ച് പേര്‍ ഞെട്ടും എന്നെനിക്കുറപ്പുണ്ടായിരുന്നു.
ഞെട്ടി; ആദ്യം ഞെട്ടിയത് എന്റെ അമ്മായിയപ്പനാണ്.!!
നെറ്റിചുളിക്കേണ്ടാ, എന്റെ ഭാര്യ തെയ്യാമയുടെ അപ്പന്‍!!! മകള്‍ വിധവ ആയതുകൊണ്ടല്ല, ആരും അറിയാതെ അബതിനായിരം രൂപ മരുമകനു് കൊടുത്തിരുന്നു. സ്വന്തം മകള്‍ തെയ്യാമ പോലും സംഗതി അറിഞ്ഞിട്ടില്ല. തന്റെ അബതിനായിരവും അതിന്റെ പലിശയും വെള്ളത്തിലായല്ലോ എന്റെ കര്‍ത്താവെ എന്നോര്‍ത്ത് അവറാന്‍ (അമ്മായിയപ്പന്റെ പേരാണ് കേട്ടോ...നാട്ടുകാര്‍ വിളിക്കുന്നത് എരപ്പനവറാന്‍- ഞാനങ്ങനെ വിളിക്കുന്നത് ശേലുകേടല്ലയോ....?) ആദ്യത്തെ അടി ചങ്കിന് തന്നെ കൊടുത്തു.
വിവരം അറിയിച്ച് ചെന്നവര്‍ പരസ്പരം പറഞ്ഞു,
" എന്ത് സ്നേഹമുള്ള അമ്മായിയപ്പന്‍ !!!"
ഇനി വീട്ടിലേക്ക് തന്നെ മടങ്ങി വരാം. ഒട്ടുമിക്ക ബന്ധുക്കളും തന്നെ വന്നെത്തിയിരിക്കുന്നു. തലക്കിലിരിക്കുന്ന സാബ്രാണിയുടെ മണം എനിക്കത്ര പിടിക്കുന്നില്ല. ഇവന്മാര്‍ക്ക് ഇത്തിരി വിലകൂടിയത് മേടിച്ച് വയ്ക്കാന്‍ മേലേ....?
പുറത്ത് മരണ ഒപ്പീസ് തകര്‍ത്തടിക്കുന്നു. ഒപ്പം കട്ടന്‍ ചായ വിതരണവും. ചെറുപ്പക്കാര്‍ കയ്യാലപുറത്തിരുന്ന് ക്ഷണികമായ മനുഷ്യജീവിതത്തേക്കുറിച്ച് ചര്‍ച്ച നടത്തുന്നു. എന്റെ സ്നേഹിതരും, സമപ്രായക്കാരും ഞാന്‍ ചെയ്ത ഓരോ കാര്യങ്ങളും എണ്ണിപറഞ്ഞ് ഇരിക്കുന്നു;
എല്ലാം നല്ല കാര്യങ്ങളാണേ......!!! അല്ല, മോശം കാര്യങ്ങളൊന്നും വെളിച്ചത്ത് ചെയ്തിട്ടില്ല....അതാ പറയുന്നത് അര്‍ദ്ധരാത്രിക്ക് സൂര്യനുദിക്കണമെന്ന്.....
പ്രായമായവരോ ഇന്ന് ഞാന്‍ നാളെ ആര് എന്നോര്‍ത്ത് ആകുലപ്പെട്ടുകൊണ്ട് താലത്തില്‍ കൊണ്ടുവച്ച മുറുക്കാന്‍, പുകയിലാദികള്‍ ഒരു ദാഷിണ്യവും കൂടാതെ ഓസില്‍ വായിലേക്കിടുന്നു.
എന്റെ രണ്ട് തങ്കകുടങ്ങള്‍ സയാമീസ് ഇരട്ടകളേപ്പോലെ കെട്ടിപ്പിടിച്ച് ഉറങ്ങുന്നു. മരണം വരെ നോക്കിക്കൊള്ളാം എന്ന് ഉറപ്പ് കൊടുത്ത് താലികെട്ടികൊണ്ടുവന്ന എന്റെ സ്വന്തം ഭാര്യ എന്റെ തലക്കല്‍ തലയില്‍ കൈയും കൊടുത്തിരിക്കുന്നു.
ഞാനോ.....ഞാന്‍ എവിടെ എല്ലാം കണ്ടുകൊണ്ടും, കേട്ടുകൊണ്ടും, അറിഞ്ഞുകൊണ്ടും അനങ്ങാനാവാതെ, പ്രതികരിക്കാനാവാതെ വാഴത്തടിപോലെ വെള്ളവിരിപ്പിനടിയില്‍ കിടക്കുന്നു.....ശവമായി.....
ലവ് ജിഹാദ്
"പെരുകും പ്രണയനുബന്ധമാമൊരു പാശം വശമാക്കി ഈശ്വരാ/കുരുതിക്കുഴിയുന്നു നാരിയെ /പുരുഷന്മാരുടെ ധീരമാനിത".പ്രണയം നടിച്ചുള്ളപറ്റിക്കലിന്റെ "ഭീകരത" മുമ്പേ തിരിച്ചറിഞ്ഞാണ് ആശാന്‍ വര്‍ഷങ്ങള്‍ക്കു മുമ്പ്'ഇങ്ങനെ ' എഴുതിയത്.പുരുഷന്റെ പ്രണയം തന്നെ 'സ്ത്രീ ശാക്തീകരണത്തില്‍വിള്ളലുണ്ടാക്കുന്ന ' ഒരു പിന്തിരിപ്പന്‍ ശ്രമമാണെന്ന് 'റാഡിക്കല്‍ ഫെമിനിസ്റ്റുകള്‍'മുമ്പേ കണ്ടെത്തി കഴിഞ്ഞതാണ് .അവള്‍ ചിരിച്ചാല്‍ തുപ്പല്‍ തെറിക്കുംഎന്നെഴുതുന്നതിനു പകരം മുത്ത് കൊഴിയും എന്നുള്ളത് സ്ത്രീശാക്തീകരണത്തില്‍ ചോര്‍്ച്ചയുണ്ടാക്കാന് വേണ്ടി ഒരു പ്രണയപരവശന്‍എഴുതിയ കള്ളമാണ്.ചാക്കുകണക്കിനു ചക്കര വാക്കുകളില്‍ വെച്ചാണ് പ്രണയംമധുരിക്കുന്നത്.ഹവ്വയോടുള്ള ആദമിന്റെ പ്രണയമാണ് പറുദീസാ പൊളിച്ചത്.
ഇനിയെങ്ങനെ നാം പൂവിന്റെ മന്ദസ്മിതങ്ങളില്‍ കിടന്നുറങ്ങും .ലവ് ജിഹ്ടില്‍വെച്ച് 'കടലിലെ ഓളം ' മാത്രമല്ല 'കരളിലെ മോഹവും ' ഓമനേ ഒടുങ്ങി തീരും.വ്യത്യസ്ത മതത്തില്‍ പെട്ട സഹപാഠികള്‍ ഒന്നിച്ചു ബസില്‍സഞ്ചരിക്കുന്നതിനെതിരെ രാമസേനയുണ്ടാക്കിയ ആ പ്രമോത് മുതലിക്കിനെയുവതികള്‍ ആദരിച്ചത് സ്വന്തം അടിവസ്ത്രങ്ങള്‍ പാര്‍സല്‍അയച്ചാരുന്നു.അതൊക്കെ നാം എത്ര വേഗമാണ് മറന്നത്. !
മതം മാറി ,ജാതി മാറി കളിക്കരുതെന്ന പറയപ്പെടാത്ത 'ശാസനം' തലമുറകള്‍തോറും ആരുടേയും പ്രത്യേക മേല്‍നോട്ടതിലല്ലാതെ ഇവിടെ പ്രജരിച്ചു പോരുന്നുണ്ടാരുന്നു.നവോത്ഥാന ജനകീയ പ്രസ്ഥാനങ്ങള്‍ക്ക് അദ്രിശ്യമായ ആ മതില്‍ സമൂഹത്തിനു മുന്‍പില്‍ ദ്രിശ്യമാക്കാന്‍ കഴിഞ്ഞു .മിശ്ര ഭോജനവും മിശ്ര വിവാഹവും ആ മതിലിനു മുന്‍പില്‍ നിന്ന് മുഷ്ടി ചുരുട്ടി .എന്നാലിപ്പോള്‍ ലവ് ജിഹാദിന്റെ മറവില്‍ ആ മതിലിനിയും വല്ലാതെ പൊക്കം കൂടാനാണ് പോകുന്നത് .അതിനുമപ്പുറം ആ മതിലില്‍ കുപ്പിച്ചില്ലുകള്‍ പതിക്കാനും ,"അകത്ത്നായ ഉണ്ടെന്നും " എഴുതി വെക്കാനും സാധ്യത ഉണ്ട് എന്നതിനാല്‍പ്രനയിനികലേറെ ജാഗ്രത പുലര്തണമെന്ന് അപേക്ഷിച്ച് കൊള്ളുന്നു .പഴയപ്രനയങ്ങള്കൊക്കെയും പരിക്കേല്‍ക്കുംവിധം പുതിയ കൊമ്ബുകളുമായി ലവ്ജിഹാദ് വന്നു കഴിഞ്ഞു .
ഈ ലോകത്ത് ലവിനു പോലും ജിഹാദിന്റെ നഖങ്ങളും ദാമ്ഷ്ട്രകളും ഉണ്ട്.അതുകൊണ്ടാവണം 'സുലേഖാ നീ മറ്റൊരു കാലത്ത് പിറക്കെണ്ടവളാണ് ' എന്ന്സച്ചിതാനന്തന്‍ മുന്‍പ് തന്നെ എഴുതിയത് .ഭരണകൂടത്തിന്റെ കഴുകന്‍ കണ്ണുകള്‍കാര്യങ്ങളുടെ വേര് കാണുന്നതിനു എത്രയോ മുന്പ് ,ക്രാന്ത ദര്ഷികലായകവികള്‍ സ്നേഹത്തെ കാത്തിരിക്കുന്ന ദുരിതങ്ങലത്രയും നന്നായികണ്ടിരിക്കുന്നു.!!.ഒരു നരച്ച കരിമ്പടം പോലെ ആ ലവ് ജിഹാദ് നാളെ നമ്മെയുംകുഴിച് മൂടും .മഴവില്ലിനും മയില്‍പീല്ലിയ്യ്ക്കും അപ്പുറം നിന്ന് മനുഷ്യത്വത്തിന്വേണ്ടി നമ്മള്‍ അന്ന് നമ്മലോരുമിച് നട്ട ചെടികലത്രയും അവര്‍ പിഴുതുകളയും.പഴയ കാല്‍പനിക പ്രണയ കാവ്യങ്ങള്‍ക്ക് പുതിയ രാഷ്ട്രീയ അര്‍ഥങ്ങള്‍തുറക്കുന്ന തിരക്കില്‍ നിന്നിനി ,ലവ് ജിഹാദ് എന്നാ താക്കോല്‍ പദത്തിനുമാറിനില്‍ക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല
ഒരു പ്രണയം പൊളിക്കാന്‍ വേണ്ടി മാത്രം എന്നെയൊരു ഭീകരവാതിയക്കരുതേഎന്ന് മാത്രമായിരിക്കും രക്ഷിതാക്കല്‍കൊപ്പം കോടതിയില്‍ വരുന്ന മുന്‍പ്രണയികളോട് ചകിതരായ ആ പഴയ ആണ്‍ പ്രണയികള്‍ നാളെ മുതല്‍അപേക്ഷിക്കാന്‍ പോകുന്നത് .'നക്ഷത്രങ്ങളെ തീപ്പെട്ടിക്കുള്ളിലക്കിതരാം 'എന്നൊക്കെ പറഞ്ഞ അതെ നാവുകൊണ്ട് 'എന്നെ ഒറ്റിക്കൊടുക്കല്ലേ 'എന്നപേക്ഷിക്കുമ്പോള്‍ ആര്‍ദ്രമായ മനുഷ്യബന്ധങ്ങളുടെ ആകാശത്തുനിന്നും ഒരുനക്ഷത്രം കൂടി മിഴി പൊത്തുന്നുണ്ടാവും
കൊച്ചു നഷ്ടങ്ങള്‍-ഹാരിസ് എടവണ്ണ
സായം സന്ധ്യകള്‍,അസ്തമയം,വൈകുന്നേരം...കേള്‍ക്കാന്‍തന്നെ
സുഖമുള്ള വാക്കുകളാണു.അനുഭവത്തില്‍ അതിലേറെ
മനോഹരമായിരിക്കും.പക്ഷെ 5 വര്‍ഷമായി ഞാനീ വാക്കുകളെ
വായിക്കുക മാത്രം ചെയ്യുന്നു.കാരണം 5 വര്‍ഷമായി ഞാന്‍
പത്രലോകത്തു സങ്കേതിക വിഭാഗത്തില്‍ ജോലിചെയ്യുന്നു.
നാട്ടിലും ഖത്തറിലുമായി വൈകുന്നേരങ്ങള്‍ക്കു എന്നെ അന്യനാക്കിയ
വര്‍ഷങ്ങള്‍..
കൂട്ടിലേക്കു തിരിച്ചു പറക്കുന്ന കിളികളെയോ,പടിഞ്ഞാറു ചുവപ്പിക്കുന്ന
അസ്തമയ സൂര്യനേയോ,ഓര്‍മ്മകളുടെ മണമേറി വരുന്ന സായാഹ്നങ്ങളൊ
നഷ്ടമായവരാണു പത്രലോകത്തിലെ അധികപേരും.ഏറെ വൈകിയുണരുന്നതുകൊണ്ട്
പ്രഭാതവും നഷ്ടപ്പെടുന്നു.ഉദയവും അസ്ത്മയവും കാണാനാവത്തവരുടെ ലോകത്തെപ്പറ്റി
ആരും പറയുന്നില്ല.പക്ഷെ അവരെല്ലാവരെ പ്പറ്റിയും എഴുതുന്നു.മറ്റുള്ളവരുടെ പ്രയാസങ്ങളെ
കുറിച്ചു,നീതി നിഷേധത്തിനെതിരെ.....അങ്ങിനെ അങ്ങിനെ....കൌതുകം തന്നെ,അല്ലേ?
മറ്റുള്ളവരുടെ പ്രശ്നങ്ങള്‍ നമ്മുടേതു കൂടിയാവുകയും,പ്രയാസങ്ങള്‍ നമ്മളെക്കൂടി
പ്രയാസപ്പെടുത്തുകയും ചെയ്യുമ്പോള്‍ ഞാന്‍ എന്നതില്‍ നിന്നും നമ്മളെന്ന
ബഹുവചനത്തിലേക്കെത്തുന്നു.
എന്തിരുന്നാലും ചെറിയൊരാശ ഞാനും കാത്തുവെക്കുന്നു.ഒരു മാറ്റം.
പ്രഭാതത്തിലെ നവോന്മേഷവും വൈകുന്നേരങ്ങളിലെ ഓര്‍മ്മകളിലെ
പാതയോരങ്ങളിലൂടെയുള്ള സവാരിയും എന്റെ ജീവിതത്തിലേക്കും
കടന്നുവരാന്‍ പ്രാര്‍ത്ഥിക്കുക.
Tuesday, November 23, 2010
രണ്ടു കവികൾ കണ്ടുമുട്ടിയാൽ? (ഹാരിസ് എടവണ്ണ)
രണ്ടു കവികൾ കണ്ടുമുട്ടിയാൽ
ആത്മാക്കൾ ഇറങ്ങിപ്പോവും
അവർ പിരിഞ്ഞു പോവും വരെ
കവിതകൾ
കോട്ടു വായിട്ടുകൊണ്ടേയിരിക്കും
അക്ഷരങ്ങൾ ഇങ്ങിനെ പീഡിപ്പിക്കരുതെന്നു
മൌനമായിദൈവത്തോട് പ്രാർത്ഥിക്കും
പരദൂഷണത്തിന്റെമാലാഖമാർ
ചെകുത്താന്റെ
സ്തുതിഗീതങ്ങൾപാടി നടക്കും
രണ്ടു കവികൾ കണ്ടുമുട്ടിയാൽ
പരസ്പരം മഹാകവികളായി
ഉയർത്തപ്പെടും
കവയത്രികൾ
വസ്ത്രാക്ഷേപം നടത്തപ്പെടും
കവികൾ
കണ്ടുമുട്ടാതിരിക്കട്ടെ..........
Saturday, November 20, 2010
പ്രണയവിവാഹം
അന്നുകണ്ട നീലിമയൊന്നുമീ
കണ്ണിനിന്നില്ല
പൂക്കാലം തന്നെയന്നു
പൂ പോലുമല്ലിന്നു.
കാത്തു കേള്‍ക്കാന്‍,
കൊഞ്ജി നീ മൊഴിയുമ്പോള്‍
മധുമൊഴിയെന്നത്ര വട്ടം മൊഴിഞ്ഞു
പറയട്ടെ കര്‍ണ്ണ കഠോരമെന്നു
പതിയെ നീ പറഞ്ഞാലുമിന്നു.
കഥ പറഞ്ഞുറങ്ങാത്ത
രാവുകളെത്ര വേഗം മറഞ്ഞു
പറയാതെ,നെടുവീര്‍പ്പുമായി
തിരിഞ്ഞു കിടന്നു കൂര്‍ക്കം വലീക്കുമീ
രാവുകളിനിയെത്ര താണ്ടണം.
പുകപിടിച്ചാ പഴയ ഫോട്ടൊയില്‍
ഒരുമിച്ചു നില്‍ക്കുമാ ചേര്‍ച്ചയെ
ഒരുവട്ടം കൂടി നോക്കി
ഒരുമിച്ചൊരു വാക്കു പറയാമിന്നു
.....................
പ്രണയം ഹൃദ്യമായമണ്ടത്തരമാണു...
(ഹാരിസ് എടവണ്ണ)
ഒടുക്കം
കവിത
കരച്ചിലാവുമ്പോള്‍
പിരിഞ്ഞുപോകും നീ
വാക്കും വരിയുമര്‍തഥവും
നിന്നൊപ്പം
നടന്നുപോകുമ്പോള്‍
മഴയെക്കൂടെയൊപ്പംവിളിക്കുക
ഗ്രീഷ്മ രാത്രികളില്‍
വിളക്കില്ലാത്ത
അലാവുദ്ദിന്റെകഥ
പറയണമെനിക്കു.
ഒടുക്കം ഞാന്‍.
കവിത
തോറ്റുപോയവന്റെ
പിടച്ചിലാണെന്നുപറയും
(ഹാരിസ് എടവണ്ണ)
പെങ്ങള്‍
മൊഞ്ജില്ലാത്തവള്‍
പെണ്ണായി പിറക്കരുതെന്നു
കാണാന്‍ വന്നവരൊക്കെ
പെങ്ങളെ ഓര്‍മ്മിപ്പിച്ചു
പുകയേറ്റു
മച്ചിലെ തേങ്ങപോലെ
ഉണങ്ങിപ്പോയ ഉമ്മ
അടുത്ത വിലപറച്ചിലുകാരന്പലഹാരമുണ്ടാക്കാനേതു
കടയില്‍കടം പറയുമെന്ന
ആധിയിലാണു
ഉപ്പ ചുമച്ചുതുപ്പുന്ന
കഫത്തിലെ ചുവപ്പില്
ചോര്‍ന്നൊലിക്കുന്നൊരു ഖല്‍ബുണ്ട്
അഴകും പൊന്നുംപണവും
വേണ്ടാത്തിടത്തേക്കുപെങ്ങള്‍
മണവാട്ടിയായിപോയപ്പോഴാണു
ഉപ്പയൊരു സ്വകാര്യംപറഞ്ഞതു
‘ഓളെ ഖബറുപുറത്തെങ്കിലും
ഒരു മൈലാഞ്ജിച്ചെടിനടണം
(ഹാരിസ് എടവണ്ണ)
ഉമ്മ സ്വപ്നം
പകല്‍ തിരക്കുകളില്‍
ഉമ്മ വരാറില്ല
കാത്തിരിക്കുന്നുവെന്നോര്‍മ്മപ്പെടുത്താന്‍
ജീവിതം പാതിപകുത്തെടുത്തവള്‍
മിസ്സ് കോളുകളടിക്കുംനേരവും
ഉമ്മയോടു മിണ്ടിയിട്ടെത്ര
കാലമായെന്നോര്‍ക്കാറില്ല.
വാക്കിനെ മെരുക്കി
കവിതയാക്കിയൊന്നടുക്കിവെക്കുവാന്‍
രാവിലുറങ്ങതിരിക്കുമ്പോഴും
ഉമ്മമാത്രമൊരു വരിയായെത്തുന്നില്ല
എന്നാലും പനിച്ചും ചുമച്ചും
ദുസ്വപ്നങ്ങളില്‍ ഒറ്റക്കുറങ്ങുമ്പോള്‍
നിറുകയില്‍ ചുംബിച്ചുറാങ്ങാതെ
നീറുന്നൊരുമ്മ സ്വപ്നം
കാതുനോവിക്കാതെപ്രാര്‍ത്ഥിക്കാറുണ്ട്
ദെണ്ണം മാറുംവരെയും
കണ്ണടയാതെ കൂട്ടിരിക്കാറുണ്ട്
(ഹാരിസ് എടവണ്ണ)
അമ്മ
അമ്മയെ കണ്ടില്ലൊരിക്കലും
തിരക്കൊഴിഞ്ഞു..
അടുക്കളയില്‍,തൊടിയില്‍
ഉമ്മറക്കോലായില്‍
അച്ചന്റെ ചാരുകസേരക്കുപിറകില്‍
അമ്മയെ കണാത്തൊരിടമില്ല.
അമ്മയൂട്ടി വിരുന്നുകാരെ
വീട്ടുകാരെ.
അച്ചന്റെ ശകാരം കേട്ടു
ഉപ്പു കുറഞ്ഞതിനു
മുളകു കൂടിയതിനു
കഞ്ഞിപ്പശ മുക്കാന്‍ മറന്നതിനു...
വഴക്കു കൂടി ,ബഹളം വെച്ചു
സഹായിയായി ഞങ്ങളും..
എല്ലാം അമ്മയോടുചോദിച്ചു
അമ്മയെപ്പറ്റിയൊഴികെ
അമ്മ ശാസിച്ചു
തലയിലെണ്ണതേക്കാത്തതിനു
വെയിലില്‍ വാടിവന്നപ്പോള്‍
പനികിടക്കകളില്‍അമ്മയുംകൂടെ
പൊള്ളി പനിച്ചു.
നുള്ളിപെറുക്കിഅമ്മകൂട്ടിയനാണയതുട്ടുകള്
ഉത്സവകാഴ്ചയായി
അമ്മയ്ക്കു സ്വന്തമായി
കരിഞ്ഞ കൈതപ്പൂ മണമ്മുള്ളൊരു
തുരുമ്പിച്ച തകരപ്പെട്ടി
നിറം മങ്ങിപ്പോയൊരു
പഴയ സാരി.
...................
...................
.....................
ഇന്നലെയായിരുന്നുഅമ്മമരിച്ചതു
(ഹാരിസ് എടവണ്ണ)
കാണാതാവുന്ന പെണ്‍കുട്ടികള്‍ -ഹാരിസ് എടവണ്ണ
സരള,ശാരദ,സൈനബ
അവസാനം കാണ്മാനില്ലാത്തതു
ഇവരാണത്രെ.
വെളുപ്പിനിറങ്ങിയവള്‍,
ഉച്ചക്കു തയ്യലിനു പോയവള്
വൈകീട്ടു ചന്തക്കു പോയവള്‍
ഇറങ്ങിയ സമയമിങ്ങനെതരം തിരിച്ചിട്ടും
ആരും തിരിച്ചെത്തിയിട്ടില്ല.
ഡ്രൈവറാണത്രെ കാമുകന്‍,
പാറപ്പണിക്കാരന്‍ തമിഴന്‍ നോക്കിച്ചിരിച്ചത്രെ..
കുപ്പിവളക്കാരനോടു കിന്നാരം പറഞ്ഞത്രെ...
കേസുപുസ്തകം മറിച്ചിട്ടും
വീണ്ടും പേരു ചേര്‍ത്തും
ഏമാന്മാര്‍ കേസിനൊരുതുമ്പുതപ്പി,
ഒടുക്കം പറഞ്ഞൂ..
വിറ്റുപോയിട്ടുണ്ടാവും ചന്തകളില്‍
തീരത്തു വീര്‍ത്തടിഞ്ഞീട്ടുണ്ടാവും
തിരിച്ചറിയാതെ....
വിതുമ്പിക്കരഞ്ഞൂ അമ്മമാര്
പെറ്റവര്‍ക്കറിയാം നൊമ്പരം
പെണ്ണൊരുത്തി പടിയിറങ്ങിപ്പോയതിന്റെ..
ഷൈലജ,നഫീസ,....
കാണാതയതല്ല
കണ്ടവരെയാണത്രെകാണാതായതു
Friday, November 19, 2010
പ്രവാസം-ഹാരിസ് എടവണ്ണ
ഋതുക്കൾ മറന്നുപോയ
താഴ്വാരങ്ങളിലാണു
ഓരോ പ്രവാസിയുടെ വീടും
പൂക്കളില്ലാത്ത ഉദ്യാനങ്ങളിൽ
അവരുടെ മക്കൾപറന്നു നടക്കുന്നുണ്ടാവും
പാവടക്കു നീളം വെക്കുന്നതുമാത്രമറിയുന്നവർ
ഷോപ്പിംങ്ങ് മാളുകളിൽ
പുത്തനുടുപ്പുകൾതിരഞ്ഞു നടക്കുന്നു
ഓരോവിളിയിലുംപ്രണയം
പ്രാർത്ഥിക്കുമ്പോലെപറയും
ജീവിതത്തെ കൂട്ടി തിരികേ വരാൻ,
കണക്കിൽ പിഴച്ചവർ
ഇന്നലകളെ പഴിച്ച്
ശലഭങ്ങളെ സ്വപ്നം കണ്ടുറങ്ങും
നിറങ്ങളൊക്കെ കറുത്തുപോകുമ്പോൾ
ശലഭങ്ങൾ പറന്നുപോകുമ്പോൾ
വീടകങ്ങളിലേക്കു തിരിച്ചെത്തുന്നു
എണ്ണയില്ലാതെ കത്തിതീർന്നൊരുവിളക്കുപോലെ
ഇരുട്ടുപുതച്ചുറങ്ങിപ്പോയജീവിതം
അവരോഹണക്രമത്തിലെണ്ണിത്തീർന്നുപോയ
സംഖ്യയല്ലേപ്രണയമെന്നു ചോദിക്കും
രാജ്യം- കുഴൂര്‍ വിത്സണ്‍
സംസ്ഥാനങ്ങളുള്ള
ഒരു രാജ്യമായിരുന്നു
എന്റെ സ്കൂള്‍
ഓരോന്നിലും
ഓരോഭാഷ
ഭാവവും
ഞങ്ങളുടെ ടാപ്പ്
ഞങ്ങളുടെ ടീച്ചര്‍
ഞങ്ങളുടെ ഡെസ്റ്റര്‍
ഞങ്ങളുടെ നാടകം
എട്ട് ബിയിലെ സിന്ധു
ഒമ്പത് എയിലെ പ്രവീണ്‍
മാഷുമാര്‍ പലപ്പോഴും
റിപ്പോര്‍ട്ടര്‍മാരായി
ടീച്ചര്‍മാര്‍ താരതമ്യപഠനം
നടത്തുന്ന നിരൂപകരും
എങ്കിലോ
ഫുട്ബോള്‍ മത്സരങ്ങളിലും
യുവജനോത്സവങ്ങളിലും
ഞങ്ങളുടെ രാജ്യം വരണമേയെന്ന്
ഒരു രാജ്യത്തെ പ്രജകള്‍
ഒരുമിച്ച് പ്രാര്‍ത്ഥിച്ചു
കുറ്റവാളികള്‍
അസംബ്ലിഗ്രൌണ്ടില്‍
വെയിലത്ത്
മുട്ടുകുത്തി
ഒരുദിവസം
ഒറ്റ കൂട്ടമണിയോടെ
ഒരു സാമ്രാജ്യം
അപ്രത്യക്ഷമായി.
ശേഷം-ആര്യാ ഗോപി
വസന്തം തിരികെ വരും
വറുതിയുടെ കൊടും വേനല്‍ കഴിഞ്ഞ്
മഴക്കൂണുകള്‍ പൊട്ടിമുളയ്ക്കും
പ്രളയക്കൊടുങ്കാറ്റ് വീശുമ്പോഴും
അണയാത്ത തിരികള്‍
ഞാന്‍ നെഞ്ചില്‍ കൊണ്ടുനടക്കും
മഞ്ഞുകാലത്തിന്റെ
മൂടുപടമഴിച്ച്
പച്ചിലകള്‍
ആനന്ദനൃത്തം ചവിട്ടുമ്പോള്‍
എന്റെ പാദസരങ്ങള്‍
ഞാനവര്‍ക്കു
ദാനം കൊടുക്കും
അന്നത്തെ ഏകാന്തത - സത്യചന്ദ്രന്‍ പൊയില്‍ക്കാവ്
അച്ഛനുമമ്മയും കളിച്ചിരുന്നു പണ്ടു നമ്മള്‍
ഒരു ചിരട്ട വലിച്ചെറിഞ്ഞ്
ഒറ്റമുലച്ചിയായി നിന്നിരുന്നു
അടിവസ്ത്രങ്ങളിലന്ന്
ആകാശത്തിന്
നീലനിറമായിരുന്നന്ന്
കായലും കയറും കണ്ട്
എത്രവൈകിയാണന്ന്
നിന്റെ അച്ഛനുമമ്മയും വന്നത്
എന്നിട്ടും
ചീത്തയായില്ല നാം
അന്നത്തെ ഏകാന്തതയില്‍
ചിതല്‍-ബിന്ദു ചാഴൂര്‍
എനിക്ക് ചെയ്യാനാകാത്തതാണ്
ശരീരം കൊണ്ട്
നീ ചെയ്തു മുഴുമിപ്പിച്ചത്.
ജന്മം മുഴുവന്‍
നീയെഴുതിക്കൊണ്ടേയിരുന്നു.
വളഞ്ഞും പുളഞ്ഞും
സാദ്ധ്യമായ എല്ലാ കാന്‍വാസിലും.
നീ പ്രണയിക്കുന്നതിങ്ങനെയാണോ?
പതിയെ പതിയെ പടര്‍ന്നു പടര്‍ന്ന്
ഓരോ ഇഞ്ചിനെയുമാശ്ലേഷിക്കുന്ന
ഈ മണ്‍ ഞെരമ്പിനാല്‍?
ഒരക്ഷരവും നീ നിര്‍മ്മിച്ചില്ല.
എന്നിട്ടും
വായിക്കാനാവുന്നുണ്ടെനിക്ക്,
നീ പരത്തിയെഴുതിയ
ഈ മണ്‍ലിപികള്‍
വെളിപ്പെട്ടുപോയേനെ
ചുറ്റിയ മുടിച്ചുരുള്
അരണമരത്തിന്റെ
ചോട്ടിലേക്ക്
ഊര്‍ത്തിക്കളഞ്ഞിട്ട്
മേളിലത്തെ ക്ലാസിലേക്ക്
കണ്ണെറിയാന്നേരമാണ്
കൊടത്തീന്ന്
കമത്തും പോല്‍ വീണ്
പണ്ടാരം മഴ
അവളുടെ വിടരുന്ന നോട്ടത്തെ
തല്ലിക്കൊഴിച്ചുകളഞ്ഞത്
അല്ലെങ്കില്‍
അടപ്പില്ലാത്ത ജനല്‍ കടന്ന്
അവളുടെ കണ്മുന എന്റെ
കൂമ്പില്‍ വന്ന് തറച്ചേനെ
ഇവിടെ നോക്കെന്ന്
മൂളിപ്പറഞ്ഞ്
ചെന്നിയില്‍ വന്നിടിച്ച്
ചോക്കുകഷണം
തവിടുപൊടിയായേനെ
മഴയിലെന്താ
ഇത്ര കാണാനെന്ന് വെറഞ്ഞ്
മേപ്പുറത്തലച്ചുവീണ്
ചെവിക്കല്ലുപൊട്ടിച്ച്
ചൂരല്‍ ഉരഗമായേനെ
എന്നിട്ടും മതിവരാതെ
തള്ളവെരലിനെ
കൂട്ടുപിടിച്ച്
എന്റെ കറുത്തതൊലി
തിരുമിതെന്നിച്ച്
സൈക്കിളുകേറ്റം
പഠിപ്പിച്ചേനെ
നിറഞ്ഞ
കണ്ണില്‍നിന്നൊരു
തുള്ളിയടര്‍ന്ന് ഞാനങ്ങ്
വെളിപ്പെട്ടുപോയേനെ
തുറസ്സ് - വി.ആര്‍.സന്തോഷ്
തടിമില്ലുകള്‍ എന്നെ കാത്തിരിക്കുന്നുഎനിക്കു പോകണം.
ഡിസ്റ്റില്ലറികള്‍ നിറയ്ക്കാന്‍ നേരമായി, നദികള്‍ പറഞ്ഞു.
അകലെ എന്നെക്കാത്ത് ആശുപത്രികളുടെയും
സ്വാശ്രയകോളേജുകളുടെയും പണി നടക്കുകയാണ്.
താഴ്വരകള്‍ പറഞ്ഞു.
മനസ്സുമാഞ്ഞു പോയിടത്തേയ്ക്ക് ഞാന്‍ പോകട്ടെ
ഇടവഴികള്‍ പറഞ്ഞു
എനിക്കു പുതിയ ഹൈവേ വരെ പോകണം.
ചെറുജീവികളും പക്ഷികളും പറഞ്ഞു,
ഡിസ്ക്കവറി ചാനലില്‍ ഞങ്ങള്‍ക്കുള്ള നേരമായി.
അങ്ങനെ ഓരോന്ന് അതാതിന്റെ ഇടങ്ങളിലേയ്ക്കു പോയ്
Wednesday, November 17, 2010
സായാഹ്നം
എന്തൊരു ശ്രദ്ധയാണയാള്‍ക്ക്
മുമ്പൊന്നുമില്ലാത്ത സൂക്ഷ്മത
നരച്ചു വിളര്‍ത്ത ഓരോ മുടിയിഴയും
ഒന്ന് പോലും വിടാതെ
അതിന്റെ സ്വാഭാവികവും
നിഷ്കളങ്കവുമായ
വെള്ളിത്തിളക്കങ്ങള്‍
കെടുത്തിക്കൊണ്ട്
ബ്രഷിന്റെ ആയിരം നാവുകള്‍
കറുത്ത മൊഴിയില്‍
വാചാലമായി
എന്തൊരു ശ്രദ്ധയാണയാള്‍ക്ക്
മുമ്പൊന്നുമില്ലാത്ത സൂക്ഷ്മത
കറുപ്പ്
അയാളൊരിക്കലും
ഇഷ്ട്ടപ്പെട്ടില്ല.
കൂരിരുട്ടിന്റെ
അപാരമായ ഒറ്റപ്പെടല്‍
അയാളുടെ
ഹൃദയത്തെ മൂടുന്നു.
മുടിയില്‍ കറുപ്പ്
വരഞ്ഞു നിറയുമ്പോഴും
വെളുപ്പിന്റെ
തീരാത്ത നൈര്‍മല്യം
അയാളെ ഭയപ്പെടുത്തി.
ചെറുപ്പങ്ങള്‍ വളഞ്ഞിട്ട്
വാര്‍ദ്ധക്ക്യത്തെ
കുത്തി മുറിപ്പെടുത്തി.
കളിചിരികളില്‍ നിന്നും
ഉത്സാഹത്തില്‍ നിന്നും
തള്ളിയിട്ടു.
സ്മൃതികളുടെ
ഒടുങ്ങാത്ത ചാലുകള്‍
നീര്‍ വറ്റി.
ഉണങ്ങിയ ചുണ്ടുകള്‍
പുഞ്ചിരിക്കു വഴങ്ങാതായി.
വാഴ്വിന്റെ ഒരു കൂട്ടത്തിലും
അയാള്‍ക്കിടമില്ല.
'അന്തി ചായുന്നു.'
പ്രകാശത്തിന്റെ
അവസാന ശ്വാസവും
നിലച്ചു.
അസ്തമിക്കാത്ത-
രാത്രികളുടെ തോഴാ,
ഇരുള്‍ മേഘങ്ങളുടെ
ഏകാന്ത കൂടീരത്തില്‍
നിനക്കൊരിടമുണ്ട്,
നിന്റെ മാത്രം
-ഇ.എസ്.സതീശന്‍
മേഘം
മഴത്തുള്ളികളെ സ്വന്തമാക്കി
ആകാശം പകുത്തു നല്‍കിയും
നിഴലെന്റേതെന്നോര്‍ക്കാതെ
ഊടുവഴികള്‍ നിനക്കേകിയും
ചിലങ്കയിലുതിര്‍ത്ത മൗനത്തെ
ഏകാന്ത സ്വപ്നങ്ങള്‍ക്ക്
പകര്‍ന്നേകി ഞാന്‍...!
യാത്ര, പാതിയുലുപേക്ഷിച്ച്
ഒരുപിടി മണ്‍തരി
ഓര്‍മ്മയില്‍ സൂക്ഷിച്ച്
നീളുന്ന കാല്പ്പാടുകള്‍
മറഞ്ഞുപോകും വരെ
ഈ വെയിലസ്തമിച്ച ചുവന്ന മണ്ണില്‍
വെളുത്ത പുഷ്പങ്ങള്‍ കൊരുത്ത നാളേയ്ക്കായ്
ഒരു തിരിനാളം മങ്ങിത്തെളിയും പോലെ
തുടരും...കാത്തിരിപ്പ്..!!
ശ്രീജയ
അവസ്ഥാന്തരം
ജലസമൃദ്ധം........!
അപ്പോള്‍പ്പിന്നെ അതൊരു തടവറയാകുന്നതെങ്ങനെ...?
ആദ്യമവനൊന്നു ശങ്കിച്ചുവെങ്കിലും
ചെകിളകുടഞ്ഞ് ആശങ്കകള്‍ ചീറ്റിയെറിഞ്ഞു..
പുലര്‍ച്ചെ സ്വപ്നത്തില്‍ കരയിലൊരു
കറിയടുപ്പ് പുകഞ്ഞുവെന്നത്
വെറുമൊരു തോന്നലെന്നവന്‍.................
വലയ്ക്കുള്ളിലെ കടലൊഴുക്കല്‍
തുടിച്ചുനീന്തിയും,
വലക്കണ്ണികളില്‍ മുഖമുരസിയും
പുളഞ്ഞിളകുമ്പോള്‍ വല ദു:ഖത്തോടെ
കുരിശു വരച്ചു പിറുപിറുത്തു;
“ ഓ ദൈവമേ,
ഇവന്‍ മരണത്തോടടുക്കുകയാണ്,
ജീവിതത്തില്‍ നിന്നകലുകയും..”
അബദ്ധസഞ്ചാരത്തിന്റെ അടിപ്പരപ്പില്‍
പല്ലിളിച്ച ജലസസ്യങ്ങള്‍ക്ക് കൊടുത്തു രണ്ട് ഉമ്മ....
ശംഖിലൊളിച്ചുകളിച്ചും, സുല്ലിട്ടും
ആപത്തിന്റെ അന്ത്യവിധികളിലേയ്ക്കടുക്കുമ്പോള്‍
ദയാരഹിതമായ ഒരു വാതില്‍.......
മരണത്തിന്റെ ദശാസന്ധിയില്‍
ഊണുമേശയിലൊടുവിലവന്
ആവി ഉയരുന്ന ഫിഷ് ഫ്രൈയായ് മറുജന്മം.....
-സുനില്‍ പണിക്കര്‍