Wednesday, November 17, 2010

അവസ്ഥാന്തരം

വലയ്ക്കിരുവശവും, അകവും പുറവുമെല്ലാം
ജലസമൃദ്ധം........!
അപ്പോള്‍പ്പിന്നെ അതൊരു തടവറയാകുന്നതെങ്ങനെ...?
ആദ്യമവനൊന്നു ശങ്കിച്ചുവെങ്കിലും
ചെകിളകുടഞ്ഞ്‌ ആശങ്കകള്‍ ചീറ്റിയെറിഞ്ഞു..
പുലര്‍ച്ചെ സ്വപ്നത്തില്‍ കരയിലൊരു
കറിയടുപ്പ്‌ പുകഞ്ഞുവെന്നത്‌
വെറുമൊരു തോന്നലെന്നവന്‍.................
വലയ്ക്കുള്ളിലെ കടലൊഴുക്കല്‍
തുടിച്ചുനീന്തിയും,
വലക്കണ്ണികളില്‍ മുഖമുരസിയും
പുളഞ്ഞിളകുമ്പോള്‍ വല ദു:ഖത്തോടെ
കുരിശു വരച്ചു പിറുപിറുത്തു;
“ ഓ ദൈവമേ,
ഇവന്‍ മരണത്തോടടുക്കുകയാണ്,
ജീവിതത്തില്‍ നിന്നകലുകയും..”
അബദ്ധസഞ്ചാരത്തിന്റെ അടിപ്പരപ്പില്‍
പല്ലിളിച്ച ജലസസ്യങ്ങള്‍ക്ക്‌ കൊടുത്തു രണ്ട്‌ ഉമ്മ....
ശംഖിലൊളിച്ചുകളിച്ചും, സുല്ലിട്ടും
ആപത്തിന്റെ അന്ത്യവിധികളിലേയ്ക്കടുക്കുമ്പോള്‍
ദയാരഹിതമായ ഒരു വാതില്‍.......
മരണത്തിന്റെ ദശാസന്ധിയില്‍
ഊണുമേശയിലൊടുവിലവന്
ആവി ഉയരുന്ന ഫിഷ് ഫ്രൈയായ്‌ മറുജന്മം.....

-സുനില്‍ പണിക്കര്‍


No comments:

Post a Comment