ഡെല്‍ഹിയിലെയ്ക്ക് മാറി കുറെനാള്‍ കഴിഞ്ഞ് വേദനയോടെ ഇരിങ്ങാലക്കുടയിലെ ആ വീട് കവിയ്ക്ക് വില്‍ക്കേണ്ടി വന്നു .ഒരുപാടനുഭവങ്ങള്‍ തന്ന,സൗഹൃദങ്ങളുടെ അന്തികള്‍ പൂത്തുലഞ്ഞ വീട് വിറ്റപ്പോഴും കവിതയുടെ നിലാവില്‍ ചെന്ന് തൊട്ടു അത് .
"ആ വീടിന്റെ വിരുന്നുമുറി ഞാന്‍ വിറ്റു .പക്ഷെ,ആ മുറിയില്‍ എന്‍റെ തോഴര്‍ വന്നു പടര്‍ത്തിയ വൃത്താന്തങ്ങള്‍
ഞാന്‍ ആര്‍ക്കും കൊടുത്തില്ല.ആ മുറിയില്‍ പൊങ്ങിയ ചിരിയുടെ മന്താരക്കുലകള്‍ ,ഞാനവിടെ പങ്കുവെച്ച സ്വകാര്യതയുടെ കടുംനീല ശങ്ഖുപുഷ്പ്പങ്ങള്‍ ഒന്നും ഞാന്‍ ആര്‍ക്കും വിറ്റിട്ടില്ല. ..എഴുത്ത് മുറിയും ഞാന്‍ വിറ്റു;പക്ഷെ ,അതിലിരംബിയ വാക്കിന്‍റെ തിരമാലകളെ ഞാന്‍ ആര്‍ക്കും കൈമാറിയിട്ടില്ല .അടുക്കളയും ഞാന്‍ അയാള്‍ക്ക് വിറ്റു .പക്ഷെ ,അവിടെ പടര്‍ന്ന പുകയുടെ നീലമേഘങ്ങള്‍ എന്‍റെ സ്വന്തമാണിപ്പോഴും .ആ അടുക്കളയില്‍ എന്‍റെ പ്രിയതമ ചൊരിഞ്ഞ വിയര്‍പ്പിന്‍റെ മഴകള്‍ എങ്ങനെ എനിയ്ക്ക് വിട്ടുപോരനാകും .എന്‍റെ കുട്ടികള്‍ കുളിച്ചൊരുങ്ങിവന്ന് തൈരും ഉപ്പും ചേര്‍ത്ത് ഉണ്ണുമ്പോള്‍ അവരുടെ കണ്ണുകളില്‍ വിരിഞ്ഞ നക്ഷത്രങ്ങളെ എനിയ്ക്ക് ഉപെക്ഷിക്കാനകുമോ ?അതുകണ്ട് അവരുടെ അമ്മയുടെ ഉള്ളില്‍ ആതിരനിലാവേറ്റിയ ചന്ദ്രനേയും ഞാനാര്‍ക്കും വിറ്റിട്ടില്ല .മുറ്റവും ഞാന്‍ വിറ്റു.അവിടെ കുഞ്ഞുങ്ങളുടെ പിച്ചവെപ്പുകള്‍ ,എന്‍റെ ചങ്ങാതിമാര്‍ വന്ന കാല്‍പ്പാടുകള്‍ ,മുറ്റത്തെ പഞ്ചാരമണലില്‍ മഴയും കാറ്റും വെയിലും കോറിയിട്ട ചിത്രങ്ങള്‍ ..ഒക്കെ ഞാന്‍ ആര്‍ക്കും കൊടുത്തിട്ടില്ല.."
വീട് വിട്ടതിനു ശേഷം ഇടയ്ക്കെപ്പോഴോ ഡല്‍ഹിയില്‍ നിന്ന് മടങ്ങവേ ഇരിങ്ങാലക്കുടയിലെ വീടിനു മുന്നിലൂടെ കവിയ്ക്ക് യാത്ര ചെയ്യേണ്ടി വന്നു .ആ അനുഭവമാണ് പില്‍ക്കാലത്ത് 'പഴയ വീട് ' എന്ന കവിതയാക്കിയത്.
(സച്ചിദാനന്തന്‍ )
No comments:
Post a Comment