യേശുനാഥൻ, മേരീമകൻ
പിന്നാലെ കാട്ടുമൃഗം വരുന്നുണ്ടെന്നപോലെ
തിരിഞ്ഞുനോക്കാതെ കുന്നു കയറുകയാണവൻ.
അനുയായിയൊരാൾ ചോദിക്കുകയാണ്,
അവിടുന്നെവിടേക്കാണീ പോകുന്നത്?
പിന്നിൽ ഞാൻ ആരെയും കാണുന്നുമില്ലല്ലോ?
യേശു മിണ്ടുന്നില്ല,
രണ്ടു പാടവുമവർ കടന്നുകഴിഞ്ഞു.
അവിടുന്നല്ലേ,
വചനത്തിന്റെ ജലം തളിച്ചു മരിച്ചവനെ ഉയിർപ്പിച്ചവൻ?
ഞാൻ തന്നെ.
കളിമൺപറവകളെ പറക്കാൻ വിട്ടതും അവിടുന്നു തന്നെയല്ലേ?
അതെ.
എങ്കിൽ ഈ പലായനത്തിനു കാരണമാരാണോ?
യേശു നടത്ത പതുക്കെയാക്കി.
കുരുടന്മാർക്കും ചെകിടന്മാർക്കും മേൽ
എന്റെ വചനം വീഴുമ്പോൾ
അവർക്കു സൗഖ്യമാവുന്നു.
കല്ലു പാകിയ മണ്ണിലതു വീഴുമ്പോൾ
പൊക്കിൾക്കുഴിയോളമതിന്റെ കല്ലിപ്പു വീണ്ടുകീറുന്നു.
ഇല്ലായ്മയ്ക്കു മേൽ അതുണ്മയെ വരുത്തുന്നു.
കഷ്ടം, മനുഷ്യന്റെ ചോരയോടുന്നവർക്കിടയിൽ
മണിക്കൂറുകളും ദിവസങ്ങളും സ്നേഹത്തോടെ, നിർത്താതെ
ഞാനോതിക്കൊണ്ടിരുന്നിട്ടും
യാതൊന്നും സംഭവിക്കുന്നില്ലല്ലോ.
അവർ കല്ലായി മാറുകയാണ്,
പൊടിഞ്ഞു മണലാവുകയാണ്,
ഒരു കള്ളിച്ചെടിയും അതിൽ വളരില്ല.
ദൈവകൃപയ്ക്കു പ്രവേശിക്കാനുള്ള വഴികളാണന്യരോഗങ്ങൾ;
കൊത്തിയിട്ടുമിളകാത്ത മണ്ണിൽ
ഹിംസയേ വളരൂ,
ദൈവത്തോടുദാസീനതയേ കിളിർക്കൂ.
ഞാൻ പായുന്നതതിൽ നിന്ന്.
വായു വെള്ളം കക്കും പോലെ
വിഡ്ഢികൾക്കു മേൽ ചൊരിയുന്ന വചനം ആവിയായിപ്പോവുന്നു.
തണുത്തു മരവിച്ച കല്ലു പോലെയാണു സംശയാത്മാക്കൾ.
അവർക്കു വെയിലിന്റെ ചൂടറിയില്ല.
യേശു മനുഷ്യരിൽ നിന്നോടിയൊളിക്കുകയായിരുന്നില്ല.
പഠിപ്പിക്കാൻ മറ്റൊരു വഴിയായിരുന്നു അത്.
(പരിഭാഷ ബ്ലോഗ്)
No comments:
Post a Comment